Tuesday, December 29, 2009

പോലീസ്‌.....


പോലീസിന്റെ കൈ പിടിച്ചു തിരിക്കുന്ന നാട്ടുകാരിലൊരു വിരുതന്‍
-ഫോട്ടോ : കെ.കെ. സന്തോഷ്‌


പോലീസുകാര്‍ മുഴുത്ത കുറ്റവാളികളായി മാറുന്ന കാഴ്‌ച കേരളത്തിലും ഏറെയുണ്ട്‌. നീതിനിര്‍വ്വഹണ ചുമതലയുള്ള ഈ ഏമാന്‍മാര്‍ കാട്ടികൂട്ടുന്ന ഉത്തരവാദിത്വമില്ലായ്‌മയുടെ ആഴം ലജ്ജിപ്പിക്കുന്ന തരത്തിലുളളതാണ്‌.

അവരെക്കുറിച്ച്‌ കോഴിക്കോട്‌ നഗരവാസികള്‍ ഈ ക്രിസ്‌മസ്‌ ദിനത്തില്‍ കേട്ട വാര്‍ത്ത
അതിലൊന്നുമാത്രം.

കോഴിക്കോട്‌ സിറ്റിയില്‍ ഉള്‍പ്പെട്ടതെങ്കിലും എലത്തൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള പുതിയങ്ങാടിയിലാണ്‌ സംഭവം.

റോഡരുകിലിരുന്നു മദ്യപിക്കുന്നവര്‍ പോലീസ്‌ ജീപ്പ്‌ കണ്ട്‌ ഓടിക്കളഞ്ഞെന്നും അതിലൊരാളുടെ ഇരുചക്രവാഹനം കസ്‌റ്റഡിയിലെടുത്തപ്പോള്‍ (മഫ്‌ടിയിലുണ്ടായിരുന്ന കാര്‍ത്തികേയന്‍ എന്ന പോലീസുകാരനായിരുന്നു ഈ ടൂവീലര്‍ ഓടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചത്‌ - എനിക്കറിയാം ഈ സുമുഖനായ പോലീസൂകാരനെ. "ഫുള്‍ടാങ്ക്‌") കണ്ടാലറിയാവുന്ന മാദ്യപിച്ചെത്തിയ നാല്‍പതോളം പേര്‍ പോലീസിനെ തടഞ്ഞെന്നും ജീപ്പ്‌ തല്ലിത്തകര്‍ത്തെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.

അത്രത്തോളം ശരിയാണുതാനും പക്ഷേ, പിന്നീടാണ്‌ കഥ മാറിയത്‌. നാട്ടുകാര്‍ നോക്കുമ്പോള്‍ ജീപ്പിലുണ്ടായിരുന്ന പോലീസുകാരന്‍ പൂസായി ആടുന്നുണ്ടായിരുന്നു. പോലീസുകാരുടെ യഥാര്‍ത്ഥ രൂപം അപ്പോഴാണ്‌ മനസ്സിലായത്‌. പോലീസ്‌ ജീപ്പില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മദ്യകുപ്പിയും ഗ്ലാസുകളും പഴങ്ങളും നാട്ടുകാരെല്ലാവരും കണ്ടു. പിന്‍സീറ്റിലിരുന്ന എ.എസ്‌.ഐ. പ്രതാപന്‌ എഴുന്നേറ്റു നില്‍ക്കാന്‍പോലും വയ്യാത്ത രീതിയില്‍ പൂസായിരുന്നു. ഈ രംഗങ്ങള്‍ ഏഷ്യാനെറ്റില്‍ കാണിക്കുകയും ചെയ്‌തു.

ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരാതെ വിടില്ലെന്ന വാശിയില്‍ രണ്ടു മണിക്കോറൂളം മദ്യപാന്‍മാരായ ഈ പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. ഒടുവില്‍ നോര്‍ത്ത്‌ അസി. പോലീസ്‌ കമ്മീഷണര്‍ കെ.ആര്‍ പ്രേമചന്ദ്രന്‍ എത്തി. നാട്ടുകാരുടെ പരാതി സ്വീകരിച്ച്‌ പോലീസുകാരെ മെഡിക്കല്‍ പരിശോധനക്കയച്ചു. എന്നാല്‍ പരിശോധിക്കപ്പെടേണ്ട പോലീസുകാരെ മാറ്റിക്കളഞ്ഞു, പകരം മദ്യപിക്കാത്ത പോലീസിനെ പരിശോധിച്ച്‌ ഈ അസി. കമ്മീഷണര്‍ പോലീസിന്റെ മാനം കാത്തു. ഊരാക്കുടുക്കില്‍ കുടുങ്ങിയത്‌ നാട്ടുകാരും. നാട്ടുകാര്‍ക്കെതിരെ കേസായി. ഏഷ്യാനെറ്റില്‍ നിന്നും വീഡിയോ ക്ലിപ്പിംഗുകള്‍ സംഘടിപ്പിച്ച്‌ പൂതിയങ്ങാടി പ്രദേശത്തെ നാട്ടുകാരെ തിരയാന്‍ തുടങ്ങി പോലീസുകാര്‍. ഒടുവില്‍ രണ്ടു ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തു റിമാന്റിലാക്കി. അതില്‍ ഒരാള്‍ പി.എസ്‌.സി റാങ്ക്‌ലിസ്റ്റിലുള്ളയാള്‍ (അവന്റെ കാര്യം കട്ട പൊഹ, അടി വേറെയും)

ആരോടാണ്‌ നാം പരാതി പറയുക ? ഇങ്ങിനെ ജീര്‍ണ്ണിച്ചുപോവുന്ന ഒരു സംവിധാനത്തെ ആരാണ്‌ നേരിടുക ? പൊതുസമൂഹത്തിനുണ്ടാവേണ്ട ജാഗ്രതയെ ഇങ്ങിനെ നശിപ്പിക്കപ്പെടുമ്പോള്‍ ഭാവി സമൂഹത്തിനു നാം എന്താണ്‌ ബാക്കി വെക്കുന്നത്‌ ?

പോലീസുകാരന്‌ ഇപ്പോള്‍ കൈകൂലിയായി കിട്ടുന്നത്‌ മദ്യമാണത്രെ. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌്‌ഥര്‍ ചെറു പോലീസ്‌ സ്‌റ്റേഷനുകളൊക്കെ ഒന്നു പരതി നോക്കട്ടെ മൂലകളില്‍ നിന്നു കേയ്‌സു കണക്കിനു മദ്യകുപ്പികള്‍ കണ്ടെത്തം.

അടിയന്തിരമായി അടിമുടി പരിഷ്‌കരിക്കേണ്ട ഒരു സംവിധാനമാണ്‌ നമ്മുടെ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌. കഴിവുകെട്ട പുഴുക്കടികളെ വീട്ടിലിരുത്തി പെന്‍ഷന്‍ നല്‍കുക, കഴിവുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ അതു പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുക, ഹോം ഡി്‌പ്പാര്‍ട്ടുമെന്റുകളിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നിര്‍ത്തുക, അതിനെ സ്വതന്ത്രമാക്കുക. ഇല്ലെങ്കില്‍ കേരള സമുഹം വലിയ വില നല്‍കേണ്ടി വരും.


1 comment:

  1. ഓ... നമ്മുടെ കുട്ടി സഖാക്കള്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിക്കാനും ആഭ്യന്തരമന്ത്രിക്ക്‌ ഭരണ പോയാല്‍ പോലീസ്‌ സ്‌റ്റേഷനു മുമ്പില്‍ ബോംബു നിര്‍മ്മിക്കാനും വേണ്ടി നമ്മുടെ പോലീസ്‌ ഇങ്ങിനെയായല്ലേ തീരൂ....

    ReplyDelete